12
സ്തോത്രഗീതങ്ങൾ 
 1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും: 
“യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു. 
അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും, 
അങ്ങയുടെ കോപം നീങ്ങിപ്പോകുകയും 
എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. 
 2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; 
ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. 
യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും* അഥവാ, പ്രതിരോധം ആകുന്നു; 
അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.” 
 3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന് 
ആനന്ദത്തോടെ വെള്ളം കോരും. 
 4 അന്നാളിൽ നിങ്ങൾ പറയും: 
“യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; 
അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, 
അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. 
 5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; 
ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ. 
 6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, 
നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”