11
യിശ്ശായിയുടെ ശാഖ 
 1 യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; 
അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും. 
 2 യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും— 
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, 
ആലോചനയുടെയും ശക്തിയുടെയും ആത്മാവ്, 
പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ— 
 3 അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും. 
അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ 
തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല; 
 4 എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; 
അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. 
തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; 
തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും. 
 5 നീതി അവിടത്തെ അരപ്പട്ടയും 
വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും. 
 6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, 
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, 
പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും* അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ഒരുമിച്ചുകഴിയും; 
ഒരു ചെറിയ കുട്ടി അവയെ നയിക്കും. 
 7 പശുവും കരടിയും ഒരുമിച്ചു മേയും, 
അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും, 
സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. 
 8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, 
മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും. 
 9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും 
ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, 
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ 
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും. 
 10 ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.  11 ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും† അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. കൂശിൽനിന്നും‡ ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ഏലാമിൽനിന്നും ബാബേലിൽനിന്നും§ മൂ.ഭാ. ശിനാറിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും. 
 12 അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, 
ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; 
യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ 
ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും. 
 13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, 
യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; 
എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ 
യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല. 
 14 അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; 
ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. 
ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, 
അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും. 
 15 ഈജിപ്റ്റുകടലിന്റെ നാവിനെ 
യഹോവ പൂർണമായും നശിപ്പിച്ചുകളയും; 
തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് 
യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. 
അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും 
അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും. 
 16 ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ 
അവർക്ക് ഉണ്ടായിരുന്നതുപോലെ 
അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് 
കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.