12
 1 യൗവനകാലത്തുതന്നെ 
നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക, 
ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്, 
“ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല” 
എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്— 
 2 സൂര്യനും വെളിച്ചവും 
ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, 
മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ— 
 3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും 
ബലിഷ്ഠരായവർ കുനിയും 
അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും 
ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും; 
 4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും 
പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; 
പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, 
എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും; 
 5 മനുഷ്യർ ഉയരങ്ങളെ ഭയക്കും; 
തെരുവോരങ്ങളിലെ അപകടങ്ങളെയും! 
ബദാംവൃക്ഷം പൂക്കുമ്പോൾ 
വിട്ടിൽ ഇഴഞ്ഞുനടക്കും. 
അഭിലാഷങ്ങൾ ഉണരുകയില്ല.* നിന്റെ മുടി നരച്ച്, മരണാസന്നമായ ഒരു വിട്ടിൽ ശക്തിയറ്റ് ഇഴഞ്ഞുനടക്കുന്നതുപോലെ നീയും ഇഴഞ്ഞുനടക്കും എന്നു വിവക്ഷ. 
അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, 
വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും. 
 6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ, 
സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ; 
ഉറവിങ്കലെ കുടം ഉടയുന്നതിനും 
കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ, 
 7 പൂഴി അതു വന്ന മണ്ണിലേക്കും 
ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ. 
 8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. 
“ഓരോന്നും അർഥശൂന്യമാകുന്നു!” 
സഭാപ്രസംഗിയുടെ ഉപസംഹാരചിന്ത 
 9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു.  10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു. 
 11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്.  12 എന്റെ കുഞ്ഞേ† മൂ.ഭാ. എന്റെ മകനേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക. 
പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു. 
 13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ; 
ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം: 
ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക, 
ഇതാകുന്നു എല്ലാവർക്കും കരണീയം. 
 14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ, 
നല്ലതോ തീയതോ ആയ ഓരോന്നിനെയും 
ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.