THE PROVERBS 
സദൃശവാക്യങ്ങൾ  
 അദ്ധ്യായം.1
 1 യിസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. 
 2 ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും 
വിവേകവചനങ്ങളെ ഗ്രഹിക്കുവാനും 
 3 പരിജ്ഞാനം, നീതി, ന്യായം, സത്യം എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും 
 4 അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും 
ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും 
 5 ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, 
ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും 
 6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും 
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. 
 7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; 
ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. 
 8 മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; 
അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 
 9 അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും 
നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും. 
 10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്. 
 11 “ഞങ്ങളോടുകൂടി വരുക; നാം രക്തത്തിനായി പതിയിരിക്കുക; 
നിർദ്ദോഷിയെ കാരണം കൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 
 12 പാതാളംപോലെ അവരെ ജീവനോടെയും 
കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. 
 13 നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 
നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. 
 14 നിനക്ക് ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; 
നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, 
 15 മകനേ, നീ അവരുടെ വഴിക്ക് പോകരുത്; 
നിന്റെ കാല് അവരുടെ പാതയിൽ വയ്ക്കുകയും അരുത്. 
 16 അവരുടെ കാല് ദോഷം ചെയ്യുവാൻ ഓടുന്നു; 
രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു. 
 17 പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ. 
 18 അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; 
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. 
 19 ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; 
അത് അവരുടെ ജീവനെ എടുത്തുകളയുന്നു. 
 20 ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; 
അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. 
 21 അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; 
നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: 
 22 “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും 
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും 
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? 
 23 എന്റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; 
ഞാൻ എന്റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; 
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. 
 24 ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും 
ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും 
 25 നിങ്ങൾ എന്റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും 
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് 
 26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; 
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. 
 27 നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും 
നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, 
കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ. 
 28 അപ്പോൾ അവർ എന്നെ വിളിക്കും; 
ഞാൻ ഉത്തരം പറയുകയില്ല. 
എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. 
 29 അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; 
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. 
 30 അവർ എന്റെ ആലോചന അനുസരിക്കാതെ 
എന്റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് 
 31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും 
അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. 
 32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 
ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. 
 33 എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും 
ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും”.