മീഖായുടെ പ്രവചനം  
 1
 1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം. 
 2 സകലജനങ്ങളുമേ, കേൾക്കുക, 
ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക, 
തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്, 
യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു. 
ജെറുശലേമിനും ശമര്യക്കും എതിരേയുള്ള വിധി 
 3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു; 
അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു. 
 4 തീയിൽ മെഴുകുപോലെയും 
മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും 
അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും 
താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 
 5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും 
ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു. 
യാക്കോബിന്റെ അതിക്രമം എന്ത്? 
ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം? 
യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ? 
ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം? 
 6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും 
മുന്തിരി നടുന്ന നിലംപോലെയും ആക്കും. 
ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും 
അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും. 
 7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും; 
അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും; 
ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും. 
വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്, 
വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.” 
 8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; 
ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. 
ഞാൻ കുറുക്കനെപ്പോലെ ഓരിയിടും 
ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. 
 9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല; 
അത് യെഹൂദയ്ക്കു വന്നിരിക്കുന്നു. 
അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു, 
ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു. 
 10 അത് ഗത്തിൽ അറിയിക്കരുത്; 
കരയുകയേ അരുത്. 
ബേത്ത്-അഫ്രായിൽ* പൊടികൊണ്ടുള്ള വീട് എന്നർഥം. 
പൊടിയിൽ ഉരുളുന്നു. 
 11 ശാഫീർ† അലങ്കാരം എന്നർഥം. നഗരനിവാസികളേ, 
നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക, 
സയനാനിൽ‡ പുറപ്പാട് എന്നർഥം. പാർക്കുന്നവർ 
പുറത്തുവരികയില്ല. 
ബേത്ത്-ഏസെൽ വിലപിക്കുന്നു; 
അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല. 
 12 യഹോവയിൽനിന്ന് മഹാനാശം 
ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്, 
മാരോത്തുനിവാസികൾ§ കയ്പ് എന്നർഥം. 
ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു. 
 13 ലാഖീശുനിവാസികളേ,* തയ്യാറെടുപ്പ് എന്നർഥം. 
കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക! 
സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ, 
ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു. 
 14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന് 
വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും. 
ബേത്ത്-അക്സീബുനഗരം† വ്യാജഗൃഹം എന്നർഥം. 
ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു. 
 15 മാരേശാനിവാസികളേ,‡ കൈവശം എന്നർഥം. 
ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും. 
ഇസ്രായേൽ പ്രഭുക്കന്മാർ 
അദുല്ലാമിലേക്ക് ഓടിപ്പോകും. 
 16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് 
വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക; 
അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ 
നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.