എബ്രായർക്ക് എഴുതിയ ലേഖനം  
 1
ദൈവപുത്രൻ: ദൈവത്തിന്റെ ആത്യന്തിക വെളിപ്പാട് 
 1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു.  2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്.  3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത്* അതായത്, ആദരവിന്റെയും അധികാരത്തിന്റെയും സ്ഥാനം. ഉപവിഷ്ടനായി.  4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു. 
പുത്രൻ ദൂതന്മാരെക്കാൾ അതിശ്രേഷ്ഠൻ 
 5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, 
“നീ എന്റെ പുത്രൻ; 
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”†  സങ്കീ. 2:7 
എന്നും 
“ഞാൻ അവന്റെ പിതാവും 
അവൻ എന്റെ പുത്രനും ആയിരിക്കും”‡  2 ശമു. 7:14; 1 ദിന. 17:13 
എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?  6 മാത്രമല്ല, 
“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”§  ആവ. 32:43 
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.  7 ദൂതന്മാരെക്കുറിച്ച് ദൈവം 
“തന്റെ ദൂതന്മാരെ കാറ്റുകളായും* മൂ.ഭാ. ഈ പദത്തിന് ആത്മാവ് എന്നും അർഥമുണ്ട്; ദൂതന്മാരെ സേവകാത്മാക്കളായും, എന്നും പരിഭാഷപ്പെടുത്താം. 
സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.”†  സങ്കീ. 104:4 
എന്ന് അരുളിച്ചെയ്തിരിക്കുന്നു.  8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: 
“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; 
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. 
 9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു; 
അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്‡ പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. 
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”§  സങ്കീ. 45:6,7 
 10 മാത്രവുമല്ല, 
“കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു. 
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ. 
 11 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; 
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും. 
 12 അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; 
വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും. 
എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; 
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”*  സങ്കീ. 102:25-27 
 13 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, 
“ഞാൻ നിന്റെ ശത്രുക്കളെ 
നിന്റെ ചവിട്ടടിയിലാക്കുംവരെ 
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”†  സങ്കീ. 110:1 
എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?  14 ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ? 
*1:3 അതായത്, ആദരവിന്റെയും അധികാരത്തിന്റെയും സ്ഥാനം.
†1:5 സങ്കീ. 2:7
‡1:5 2 ശമു. 7:14; 1 ദിന. 17:13
§1:6 ആവ. 32:43
*1:7 മൂ.ഭാ. ഈ പദത്തിന് ആത്മാവ് എന്നും അർഥമുണ്ട്; ദൂതന്മാരെ സേവകാത്മാക്കളായും, എന്നും പരിഭാഷപ്പെടുത്താം.
†1:7 സങ്കീ. 104:4
‡1:9 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം.
§1:9 സങ്കീ. 45:6,7
*1:12 സങ്കീ. 102:25-27
†1:13 സങ്കീ. 110:1