7
 1 അല്ലയോ പ്രഭുകുമാരീ, 
പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! 
നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ 
കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ് 
 2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന 
വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. 
ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട 
ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട് 
 3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, 
ഇരട്ടപിറന്ന കലമാനുകൾക്കു സമം. 
 4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. 
ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള 
ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. 
ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന 
ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക. 
 5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. 
നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; 
രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു. 
 6 എന്റെ പ്രിയേ, നീ എത്ര സുന്ദരി, 
നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു! 
 7 നിന്റെ ആകാരം പനയുടേതുപോലെ, 
നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും. 
 8 “ഞാൻ പനയിൽ കയറും; 
അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. 
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും 
നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും 
 9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. 
യുവതി 
ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, 
അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ. 
 10 ഞാൻ എന്റെ പ്രിയനുള്ളവൾ, 
അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു. 
 11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം, 
നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന്* അഥവാ, മൈലാഞ്ചിച്ചെടികൾക്കിടയിൽ രാപാർക്കാം. 
 12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— 
മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും 
അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും 
മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— 
അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം. 
 13 ദൂദായിപ്പഴം സുഗന്ധം വീശുന്നു, 
നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്; 
എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം 
ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.