7
വ്യഭിചാരിണിയായ സ്ത്രീക്കുള്ള മുന്നറിയിപ്പ് 
 1 എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും 
എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. 
 2 എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; 
എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക. 
 3 അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; 
നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. 
 4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, 
വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക. 
 5 അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും 
ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും. 
 6 എന്റെ വീടിന്റെ ജനാലയ്ക്കരികിൽ 
അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി. 
 7 യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, 
ഒരു ലളിതമാനസനെ ഞാൻ കണ്ടു, 
ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ. 
 8 അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; 
അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു, 
 9 അന്തിമയക്കത്തിൽ പ്രകാശം മങ്ങി, 
രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്. 
 10 അപ്പോൾ കുടിലചിത്തയായ ഒരുവൾ 
വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു. 
 11 അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, 
അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്; 
 12 അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ 
എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു. 
 13 അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു 
ലജ്ജാരഹിതയായി അവനോടു പറഞ്ഞു: 
 14 “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, 
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു. 
 15 അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; 
ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു! 
 16 ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു 
ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ. 
 17 മീറ,* അതായത്, നറുമ്പശ ചന്ദനം, ലവംഗം എന്നിവകൊണ്ട് 
എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു. 
 18 വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം 
നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം! 
 19 എന്റെ ഭർത്താവ് ഭവനത്തിലില്ല; 
അയാൾ ദൂരയാത്ര പോയിരിക്കുകയാണ്. 
 20 അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; 
മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.” 
 21 മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; 
മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു. 
 22 ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു 
അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, 
കുരുക്കിലേക്കു† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പായുന്ന മാനിനെപ്പോലെ,‡ മൂ.ഭാ. ഭോഷരെപ്പോലെ 
 23 അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, 
കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, 
സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല. 
 24 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; 
എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക. 
 25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് 
അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്. 
 26 അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; 
അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്. 
 27 അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, 
അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.