സങ്കീർത്തനം 86
ദാവീദിന്റെ ഒരു പ്രാർഥന. 
 1 യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, 
കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്. 
 2 എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; 
അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. 
എന്റെ ദൈവം അവിടന്ന് ആകുന്നു;  3 കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, 
ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ. 
 4 കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, 
എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. 
 5 കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, 
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു. 
 6 യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; 
കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. 
 7 എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, 
അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ. 
 8 കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ; 
അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല. 
 9 കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും 
തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും; 
അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും. 
 10 കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്; 
അങ്ങുമാത്രമാണ് ദൈവം. 
 11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; 
അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും; 
തിരുനാമം ഭയപ്പെടാൻ തക്കവിധം 
ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ. 
 12 എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; 
തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും. 
 13 എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; 
ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, 
അധമപാതാളത്തിൽനിന്നുതന്നെ. 
 14 ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു; 
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— 
അവർ അങ്ങയെ ഗണ്യമാക്കുന്നില്ല. 
 15 എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു, 
അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു. 
 16 എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ; 
അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ; 
അവിടത്തെ ദാസിയുടെ പുത്രനെ 
രക്ഷിക്കുകയും ചെയ്യണമേ. 
 17 എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്, 
അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ, 
യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.