139
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു; 
 2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. 
എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു. 
 3 എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; 
എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു. 
 4 യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല. 
 5 അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച് 
അങ്ങയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു. 
 6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; 
അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 
 7 അങ്ങയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? 
തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും? 
 8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; 
പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. 
 9 ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്, 
സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ 
 10 അവിടെയും അങ്ങയുടെ കൈ എന്നെ നടത്തും; 
അങ്ങയുടെ വലങ്കൈ എന്നെ പിടിക്കും. 
 11 “ഇരുട്ട് എന്നെ മൂടിക്കളയട്ടെ; 
വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ 
 12 ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; 
രാത്രി പകൽപോലെ പ്രകാശിക്കും; 
ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ. 
 13 അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; 
എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. 
 14 ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ 
ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; 
അങ്ങയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; 
അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. 
 15 ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും 
ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ 
എന്റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല. 
 16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങയുടെ കണ്ണ് എന്നെ കണ്ടു; 
എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ 
അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ എഴുതിയിരുന്നു; 
 17 ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ വിചാരങ്ങൾ എത്ര ഘനമായവ! 
അവയുടെ ആകെത്തുകയും എത്ര വലിയത്! 
 18 അവ എണ്ണിയാൽ മണലിനെക്കാൾ അധികം; 
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങയുടെ അടുക്കൽ ഇരിക്കുന്നു. 
 19 ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; 
ക്രൂരജനമേ* ക്രൂരജനമേ രക്തപാതകന്മാരേ, എന്നെവിട്ടു പോകുവിൻ. 
 20 അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; 
അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ നാമം വൃഥാ എടുക്കുന്നു. 
 21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? 
അങ്ങയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ? 
 22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; 
അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. 
 23 ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ; 
എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ. 
 24 വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി, 
ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.