സങ്കീർത്തനം 142
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന. 
 1 യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു; 
കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു. 
 2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; 
എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു. 
 3 എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ, 
എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ. 
ഞാൻ പോകേണ്ട പാതകളിൽ 
എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു. 
 4 എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, 
എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. 
ആരും എന്നെ ശ്രദ്ധിക്കുന്നില്ല; 
എനിക്കൊരു അഭയസ്ഥാനവുമില്ല. 
 5 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; 
“അങ്ങാണ് എന്റെ സങ്കേതം, 
ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു. 
 6 എന്റെ കരച്ചിൽ കേൾക്കണമേ, 
ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; 
എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, 
അവർ എന്നെക്കാൾ അതിശക്തരാണ്. 
 7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്, 
തടവറയിൽനിന്നും എന്നെ വിടുവിക്കണമേ. 
അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം 
നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.