സങ്കീർത്തനം 118
 1 യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; 
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. 
 2 ഇസ്രായേല്യർ പറയട്ടെ: 
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 
 3 അഹരോൻഗൃഹം പറയട്ടെ: 
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 
 4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: 
“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 
 5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; 
അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. 
 6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. 
വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും? 
 7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. 
ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും. 
 8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ 
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 
 9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ 
യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 
 10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, 
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 
 11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, 
എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 
 12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, 
എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; 
യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 
 13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, 
എന്നാൽ യഹോവ എന്നെ സഹായിച്ചു. 
 14 യഹോവ എന്റെ ബലവും എന്റെ ഗീതവും* അഥവാ, പരിരക്ഷ ആകുന്നു; 
അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. 
 15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ 
ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: 
“യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! 
 16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; 
യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” 
 17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, 
യഹോവയുടെ പ്രവൃത്തികൾ വർണിക്കും. 
 18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, 
എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. 
 19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; 
ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. 
 20 യഹോവയുടെ കവാടം ഇതാകുന്നു 
നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. 
 21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; 
അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. 
 22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ 
മൂലക്കല്ലായിത്തീർന്നിരിക്കുന്നു; 
 23 ഇത് യഹോവ ചെയ്തു; 
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. 
 24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; 
ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. 
 25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! 
യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! 
 26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 
യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. 
 27 യഹോവ ആകുന്നു ദൈവം, 
അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. 
യാഗപീഠത്തിന്റെ കൊമ്പുകളിൽ 
യാഗമൃഗത്തെ ബന്ധിക്കുക. 
 28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; 
അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു. 
 29 യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; 
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.