62
സീയോന്റെ പുതിയ നാമം 
 1 അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പുപോലെയും 
അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ 
സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, 
ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല. 
 2 രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും 
എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; 
യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന 
ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും. 
 3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും 
നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും. 
 4 നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ* മൂ.ഭാ. അസൂബാ എന്നോ 
നിന്റെ ദേശം വിജനദേശം† മൂ.ഭാ. ശെമാമാ എന്നോ വിളിക്കപ്പെടുകയില്ല. 
എന്നാൽ നീ ഹെഫ്സീബാ‡ എന്റെ ആനന്ദമായവൾ എന്നർഥം. എന്നും 
നിന്റെ ദേശം ബെയൂലാ§ വിവാഹിത എന്നർഥം. എന്നും വിളിക്കപ്പെടും; 
കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും 
നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും. 
 5 ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ 
നിന്റെ പുത്രന്മാർ* ചി.കൈ.പ്ര. നിർമാതാക്കൾ നിന്നെ അവകാശമാക്കും. 
മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ 
നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും. 
 6 ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത 
കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. 
യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, 
നിങ്ങൾ വിശ്രമിക്കാനേ പാടില്ല. 
 7 അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ 
അവിടത്തേക്ക് സ്വസ്ഥത നൽകരുത്. 
 8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി 
ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: 
“തീർച്ചയായും ഞാൻ നിന്റെ ധാന്യം 
നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, 
നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് 
വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല; 
 9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് 
യഹോവയെ സ്തുതിക്കും, 
അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ 
അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.” 
 10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! 
ഈ ജനത്തിനു വഴിയൊരുക്കുക. 
നിരത്തുക, രാജവീഥി നിരത്തുക! 
കല്ലുകൾ പെറുക്കിക്കളയുക. 
രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക. 
 11 ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം 
യഹോവ വിളംബരംചെയ്തിരിക്കുന്നു: 
“ ‘ഇതാ, നിന്റെ രക്ഷ വരുന്നു! 
ഇതാ, പ്രതിഫലം അവിടത്തെ പക്കലും 
പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ 
എന്നു സീയോൻപുത്രിയോടു പറയുക.” 
 12 അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, 
യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; 
അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും 
ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.