66
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം. 
 1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; 
 2 ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; 
അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. 
 3 “അങ്ങയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; 
അങ്ങയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; 
 4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; 
അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. 
സേലാ. 
  5 വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; 
ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. 
 6 കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; 
അവർ കാൽനടയായി നദി കടന്നുപോയി; 
അവിടെ നാം കർത്താവിൽ സന്തോഷിച്ചു. 
 7 ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; 
അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; 
മത്സരക്കാർ സ്വയം ഉയർത്തരുതേ. 
സേലാ. 
  8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 
കർത്താവിന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 
 9 അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; 
നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. 
 10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; 
വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. 
 11 അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; 
ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. 
 12 അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; 
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; 
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. 
 13 ഞാൻ ഹോമയാഗങ്ങളുമായി അങ്ങയുടെ ആലയത്തിലേക്ക് വരും; 
അങ്ങേക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും. 
 14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ 
അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. 
 15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി 
തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; 
ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. 
സേലാ. 
  16 സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; 
അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. 
 17 ഞാൻ എന്റെ അധരം കൊണ്ട് കർത്താവിനോട് നിലവിളിച്ചു; 
എന്റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. 
 18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 
കർത്താവ് കേൾക്കുകയില്ലായിരുന്നു. 
 19 എന്നാൽ ദൈവം കേട്ടിരിക്കുന്നു; 
എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; 
 20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും 
തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.