64
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കണമേ; 
ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കണമേ; 
 2 ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും 
നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചുകൊള്ളണമേ. 
 3 അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; 
നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് 
 4 അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും 
ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു. 
 5 തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; 
ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; 
“നമ്മെ ആര് കാണും* നമ്മെ ആര് കാണും അവരെ ആര് കാണും എന്ന് അവര് പറയുന്നു” എന്ന് അവർ പറയുന്നു. 
 6 അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; 
നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്ന് പറയുന്നു; 
മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ. 
 7 എന്നാൽ ദൈവം അവരെ എയ്യും; 
അമ്പ്കൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും. 
 8 അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 
അവർ ഇടറി വീഴുവാൻ ഇടയാകും; 
അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 
 9 അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; 
ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. 
 10 നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവിടുത്തെ ശരണമാക്കും; 
ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും.