39
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ 
ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ 
എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു. 
 2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; 
നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു. 
 3 എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി; 
അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. 
 4 യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ; 
ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ. 
 5 ഇതാ, അവിടുന്ന് എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; 
എന്റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; 
ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. 
സേലാ. 
  6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; 
അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; 
അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല. 
 7 എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? 
എന്റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു. 
 8 എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ; 
എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ. 
 9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; 
അങ്ങല്ലോ അങ്ങനെ വരുത്തിയത്. 
 10 അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കണമേ; 
അങ്ങയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. 
 11 പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ 
അവിടുന്ന് അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; 
ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. 
സേലാ. 
  12 യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ. 
എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ; 
ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ 
തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. 
 13 ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് 
ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.