7
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. 
 1 എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; 
എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ. 
 2 അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 
വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 
 3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, 
എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, 
 4 എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - 
കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ 
 5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; 
അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; 
എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. 
സേലാ. 
  6 യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ; 
എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ; 
എനിക്ക് വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരണമേ;. 
 7 ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; 
ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ 
 8 യഹോവ ജനതകളെ ന്യായം വിധിക്കുന്നു; 
യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ; 
 9 ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ. 
നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. 
 10 ദൈവമാണ് എന്റെ പരിച; അവിടുന്ന് 
ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. 
 11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; 
ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. 
 12 മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്റെ വാളിന് മൂർച്ചകൂട്ടും; 
അവിടുന്ന് തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. 
 13 അവിടുന്ന് മരണാസ്ത്രങ്ങളെ അവന്റെനേരെ തൊടുത്ത്, 
തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. 
 14 ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; 
അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. 
 15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, 
കുഴിച്ച കുഴിയിൽ താൻതന്നെ വീണു. 
 16 അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും; 
അവന്റെ ദുഷ്ടത അവന്റെ നെറുകയിൽ തന്നെ പതിക്കും. 
 17 ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; 
അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.