13
പാപത്തിൽനിന്നുള്ള ശുദ്ധീകരണം 
 1 “ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും. 
 2 “ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.  3 പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും. 
 4 “ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല.  5 ‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും.  6 ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും. 
ഇടയനെ വെട്ടുന്നു, ആടുകൾ ചിതറിക്കപ്പെടുന്നു 
 7 “വാളേ, എന്റെ ഇടയന്റെനേരേയും 
എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!” 
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 
“ഇടയനെ വെട്ടുക; 
ആടുകൾ ചിതറിപ്പോകും, 
ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.” 
 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും 
മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും; 
എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും. 
 9 ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും; 
ഞാൻ അവരെ വെള്ളിപോലെ സ്ഫുടംചെയ്യും 
സ്വർണംപോലെ അവരെ ശുദ്ധീകരിക്കും. 
അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും 
ഞാൻ അവർക്ക് ഉത്തരമരുളും; 
‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും 
‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”