27
ഇയ്യോബിന്റെ അവസാനവാക്കുകൾ 
 1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു: 
 2 “എനിക്കു നീതി നിഷേധിച്ച് 
എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ, 
 3 എന്നിൽ ജീവനുള്ള കാലത്തോളം, 
എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും, 
 4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; 
എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല. 
 5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; 
മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല. 
 6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; 
എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല. 
 7 “എന്റെ ശത്രു ദുഷ്ടരെപ്പോലെയും 
എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ! 
 8 അഭക്തർ ഛേദിക്കപ്പെടുകയും 
ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്? 
 9 അവർക്കു കഷ്ടത വരുമ്പോൾ 
ദൈവം അവരുടെ നിലവിളി കേൾക്കുമോ? 
 10 അവർ സർവശക്തനിൽ സന്തോഷിക്കുമോ? 
എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? 
 11 “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം; 
സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല. 
 12 ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു; 
പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ? 
 13 “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും 
നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു: 
 14 അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; 
അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല. 
 15 അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും, 
അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല. 
 16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും, 
കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും, 
 17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും; 
നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും. 
 18 അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ; 
അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ. 
 19 ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല; 
കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും. 
 20 പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു; 
കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു. 
 21 കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു; 
തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു. 
 22 അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ 
അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു; 
 23 അത് അവരെ നോക്കി കൈകൊട്ടും; 
കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.”