18
ബിൽദാദ് 
 1 അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു: 
 2 “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? 
വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം. 
 3 ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? 
നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ? 
 4 കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, 
നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? 
അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ? 
 5 “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; 
അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല. 
 6 അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; 
അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും. 
 7 അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; 
അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു. 
 8 അവർ സ്വയം കെണിയിലേക്കു നടക്കുന്നു; 
അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു. 
 9 അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, 
കെണി അവരെ വരിഞ്ഞുമുറുക്കുന്നു. 
 10 അവർക്കുവേണ്ടി നിലത്ത് കുടുക്കും 
വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു. 
 11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും 
ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു. 
 12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; 
വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു. 
 13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; 
മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു. 
 14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; 
ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും. 
 15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; 
അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു. 
 16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, 
മീതേ അവരുടെ ശാഖകൾ കരിയുന്നു. 
 17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; 
ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല. 
 18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; 
അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും. 
 19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; 
അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല. 
 20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; 
പൂർവദേശക്കാർ നടുങ്ങിപ്പോകും. 
 21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; 
ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”