4
എലീഫസ് 
 1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു: 
 2 “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? 
എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും? 
 3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; 
ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക. 
 4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; 
ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു. 
 5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; 
അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു. 
 6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? 
നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്? 
 7 “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? 
പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ? 
 8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും 
ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു. 
 9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; 
അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു. 
 10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, 
എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു. 
 11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും 
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു. 
 12 “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; 
അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു. 
 13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, 
മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ, 
 14 ഭീതിയും നടുക്കവും എന്നെ പിടികൂടി; 
എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി. 
 15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; 
എന്റെ ശരീരം രോമാഞ്ചമണിഞ്ഞു. 
 16 അതു നിശ്ചലമായി നിന്നു; 
എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. 
ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; 
നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു: 
 17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? 
തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ? 
 18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; 
തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ, 
 19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, 
പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, 
നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും! 
 20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; 
അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു. 
 21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? 
അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’